Site Network: Personal | My Company | Artist projects | Shop

 

പൊന്നാനിയുടെ ഒരു രേഖാചിത്രം



പൊന്നാനിയിലെ കോളനികള്‍- 1

'ശവവും മന്തുകാലും
മാന്തളും ചകിരിയും
ശിവനാമവും ബാങ്ക്‌വിളിയും
പൊന്നാനിയായ്‌'

-എം ഗോവിന്ദന്‍ (ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം)

പൊന്നാനിയുടെ 'തനിമ' അതിന്റെ പഴമയല്ല. പഴമയും പ്രൌഢിയും ഓര്‍മ്മയിലൊതുങ്ങിയ പൊന്നാനിത്തം അതിന്റെ സമകാലിക അസ്ഥിത്വത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. പൊന്നാനിത്തനിമയിലെ വൈവിദ്ധ്യങ്ങള്‍ ഈ നാടിന്റെ ഉള്‍വഴികളിലൂടെ പോയാലേ ദര്‍ശിക്കാനാവൂ. പലതായി പിരിയുന്ന വഴികളൂണ്ടിവിടെ. കൈവഴികളിലൂടെ പുരോഗമിക്കുന്ന സ്രോതസ്സുകള്‍.

ഊഷരവും ഉര്‍വ്വരവുമായ, അറിവിന്റെയും അനുഭവത്തിന്റെയും വഴിത്താരകള്‍. സംസ്ക്രുതിയുടെ, പരിണാമത്തിന്റെ ഇഴുകിച്ചേരലുകള്‍.

പൊന്നാനിയിലെ കോളനികള്‍...

ചൂഷിതരും ചൂഷകരും ഉള്ള, പാരമ്പര്യ വിശ്വാസങ്ങളും നിഷ്ഠകളും ആചാരങ്ങളുമുമുള്ള കുലനീതിയുടെ ലോകം.

പുതിയ കാഴ്ച്ചകളുടെയും വിപണികളുടേയും ലോകത്ത് ഒഴുകിപ്പോവുന്ന സ്വത്വത്തെ നോക്കി നെടുവീര്‍പ്പിടുകയും വറുതിയുടെ കര്‍ക്കിടകങ്ങളെ പങ്കിടുകയും ചെയ്യുന്നവരുടെ അരവയര്‍ നിറയെ കഥകള്‍...

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗോത്ര സംസ്കാരങ്ങളെ നിലനിര്‍ത്തിപോന്നിരുന്ന സംഘബോധവും പാരമ്പര്യ വിശ്വാസങ്ങളും ഉദാത്തവത്കൃതമായ പുത്തന്‍ ലോകവുമായി നേരിടുമ്പോള്‍ സംഭവിക്കാവുന്ന ഗുണപരവും അല്ലാത്തവയുമായ മാറ്റങ്ങള്‍.

ഇത് കഥകളുടെ ലോകമാണ്...

Labels:

posted by riyaz ahamed @ 6:56 AM,

6 Comments:

At 7:50 AM, Blogger അനില്‍@ബ്ലോഗ് // anil said...

കഥകള്‍ക്കു കാത്തിരിക്കുന്നു.

ഒരു സംശയം, പഴയ പൊസ്റ്റിലെ ഒരു പരാമര്‍ശത്തിലാണു,

പൊന്നാനിയിലെ ഒരു സുഹൃത്തു ഭാര്യവീട്ടില്‍ പോകുന്നതു “ഇല്ലത്തു പൊവുക” എന്നാണു പറയാറ്.ആളു മുസ്ലീ തന്നെ, വീട് ഇല്ലത്തിന്റെ മാതൃകയില്‍ തന്നെ.

അപ്പോള്‍ ടിപ്പു,പടയോട്ടം ഇവയെല്ലാം വെറും നുണക്കഥയാകുമൊ?

വിഷയം മാറുന്നെകില്‍ കമന്റ് പഴയ പൊസ്റ്റിലേക്കു മാറ്റിക്കോളൂ.

 
At 9:56 AM, Blogger riyaz ahamed said...

അനില്‍,

പൊന്നാനിയിലെ സങ്കര സംസ്കൃതി വിശാലമായ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയുടെ സൃഷ്ടിയാണ്.

അറബികളും പോര്ടുഗീസുകാരും ബ്രിട്ടീഷുകാരും ഇവിടെ ആധിപത്യം നിലനിര്‍ത്തിരുന്നു. സാമൂതിരിമാരുടെ കാലത്ത് പടയാളികളായ നായര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു പൊന്നാനി. 1766- ല്‍ ടിപ്പുവിന്റെ പിതാവായ ഹൈദരലിയാണു പൊന്നാനിയെ മൈസൂര്‍ സമ്രാജ്യത്തിന്റെ ഭാഗമാക്കിയത്. പിന്നീട് ടിപ്പു പൊന്നാനിയിലെ തുറമുഖം വികസിപ്പിച്ച് വാണിജ്യകേന്ദ്രമാക്കി മാറ്റിയെടുത്തു. പൊന്നാനിക്ക് തന്ത്രപ്രധാനമായ സ്ഥാനം നല്കി.

പൊന്നാനിയിലെ മതപാഠശാലയിലെ പഠനാരംഭം 'വിളക്കത്തിരിക്കല്‍' എന്നാണറിയപ്പെടുന്നത്. ഖുര്‍ആന്‍ പാരായണം ഇവര്‍ക്ക് 'ഓത്താ'ണ്. അത് പഠിപ്പിക്കല്‍ 'ഓതിക്ക'ലും. 'ഇല്ല'ങ്ങളും ഇല്ലത്തേല്‍ വീടും പൊന്നാനിയിലെ മുസ്ലിം ജനതയുടെ അടയാളങ്ങളാണ്. വേറിട്ടൊരു ജീവിതമോ സംസ്കാരമോ ആയി പൊന്നാനിക്കാര്‍ക്ക് അതൊന്നും അനുഭവപ്പെടാതിരിക്കുന്നതും പൊന്നാനിയുടെ ചരിത്ര വഴികളിലെ ഈ സ്വാംശീകരണങ്ങള്‍ കൊണ്ടു തന്നെയാണ്.

 
At 2:10 AM, Blogger Areekkodan | അരീക്കോടന്‍ said...

പൊന്നാനി MES -ല്‍ പഠിച്ച ഞാനും ആ കഥകള്‍ക്കായി കാത്തിരിക്കുന്നു.

 
At 9:56 PM, Blogger വിചാരം said...

:)

 
At 10:41 PM, Blogger വിചാരം said...

അനില്‍.
പൊന്നാനിയില്‍ പ്രത്യേകിച്ച ടൌണില്‍ (പൊന്നാനിയുടെ മറ്റു പ്രദേശങ്ങളില്‍ കാണാനാവില്ല) പറഞ്ഞു വരുന്നത് അനില്‍ പറഞ്ഞതിന്റെ വിപരീതമായ ഒരു കാര്യമാണ്. ഞാനെന്റെ ഉപ്പാന്റെ വീടിനെ ഇല്ലം എന്നാണ് പറയുക ഉമ്മാന്റെ വീടിനെ തറവാടെന്നും ഇതിന് കാരണം ഇവിടെ മുന്‍പ് നിലനിന്നിരുന്ന ഒരാചാരമാണ് വീട്ടില്‍ കൂടുക എന്നത്, വിവാഹ ശേഷം ഭര്‍ത്താവ് ഭാര്യയും മക്കളുമൊത്ത് പെണ്ണിന്റെ വീ‍ട്ടിലായിരിക്കും. പിന്നെ പൊതുവെ പറയുന്ന കാര്യം .. വീട്ടില്‍ പോവുക എന്നാല്‍ ഭാര്യവീടാണ് ഉദ്ദേശിയ്ക്കുന്നത് , സ്വന്തം വീട്ടില്‍ പോകുന്നതിനെ കുടിയിലേക്ക് പോവുക എന്നും. മുന്‍പ് വിവാഹ ദിനങ്ങളില്‍ ഇല്ലത്തിരുത്തുക എന്നൊരു ചടങ്ങുണ്ടായിരിന്നു, ഇവിടേയും ഭര്‍ത്താവിന്റെ വീടാണ് ഇല്ലം.
അനില്‍ മറ്റൊരു കാര്യം ടിപ്പു പടയോട്ടം നടത്തിയത് 1770 കളിലാണ് അതിനും ഒന്നു രണ്ടു നൂറ്റാണ്ടു മുന്‍പേ സൈനുദ്ധീന്‍ മഖദൂം എന്ന ഒരു വ്യക്തി പൊന്നാനിയില്‍ മതപരിവര്‍ത്തനാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിന്നു. ചുരുക്കി പറഞ്ഞാല്‍ നാ‍യര്‍ നമ്പൂതിരി ഈഴവ മറ്റു ജാതി സമ്പ്രധായങ്ങള്‍ മുസ്ലിം വിഭാഗങ്ങളിലും സ്വാഭാവികമായി ഉണ്ടാവാം കാരണം ഇവരുടൊയൊക്കെ പൂര്‍വ്വികര്‍ ഒന്നായതിനാല്‍.

 
At 10:42 PM, Blogger വിചാരം said...

റിയാസ് നല്ല ലേഖനം തുടര്‍ന്നും എഴുതുക

 

Post a Comment

<< Home