Site Network: Personal | My Company | Artist projects | Shop

 

പൊന്നാനിയുടെ ഒരു രേഖാചിത്രം



പണം വാങ്ങാത്ത മരുന്നുകടയുടെ ഉടമ


ഇത് 2006 സപ്തംബറില്‍ മാതൃഭൂമിയില്‍ വന്നൊരു വാര്‍ത്തയാണ് അതിവിടെ ഞാന്‍ പകര്‍ത്തുന്നു
എന്‍റെ നാട്ടുക്കാരനും എന്‍റെ ആത്മമിത്രം കൈനാഫിന്‍റെ പിതാവുമായ അബുബക്കര്‍ക്കായുടെ നന്മ നിറഞ്ഞ ഈ പ്രവര്‍ത്തി എത്ര തന്നെ പ്രശംസിച്ചാലും മതിയാവില്ല.

പൊന്നാനി കനോലി കനാലിനു സമിപം (ഒന്നാം നമ്പര്‍ പാലാം അഥവാ അങ്ങാടി പാലത്തിന് വടക്ക് ഭാഗത്ത് പടിഞ്ഞാറെ പൊളി) നിരപ്പലകയിട്ട പഴയ കടയ്ക്കുമുന്നില്‍ അതിരാവിലെ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങിയ ആള്‍ക്കൂട്ടം വരിവരിയായി കാത്തു നില്‍ക്കുന്നത് കാണാം, ഡോക്ടര്‍മാരുടെ ചീട്ടുക്കാളുമായാണ് ആ കാത്തു നില്‍‍പ്പ്

, ഒമ്പതുമണിയോടെ അറുപതുവയസ്സായ ഒരാള്‍ വന്ന് കട തുറക്കും കുറിപ്പ് കൊടുത്തവര്‍ക്കൊക്കെ അദ്ദേഹം മരുന്നുകൊടുക്കും പ്രതിഫലമായി നന്ദി പുരണ്ട ക്ഷീണിച്ച ചിരിമാത്രം.

13 കൊല്ലമായി പ്രതിഫലം വാങ്ങാത്ത ഈ മരുന്ന് വിതരണം പൊന്നാനിക്കാര്‍ക്ക് പതിവുകാഴ്ച്ചയാണ്, പൊന്നാനിയിലെ കൊങ്ങണം വീട്ടില്‍ അബുബക്കറാണ് 26 വര്‍ഷമായി ദരിദ്രരായ രോഗികള്‍ക്ക് ലക്ഷങ്ങളുടെ മരുന്ന് സൌജന്യമായി നല്‍കുന്നത് ഡോക്ടമാര്‍ക്ക് ലഭിക്കുന്ന സാമ്പിള്‍ മരുന്ന് ശേഖരിച്ച് തന്‍റെ കടയില്‍ വെച്ചാണ് വിതരണം

26 വര്‍ഷം മുന്‍പ് (1980) പൊന്നാനിയില്‍ മുസ്ലിം സര്‍വ്വീസ് സൌസൈറ്റി (എം.എസ്.എസ്) രൂപവത്കരിച്ചതിന് ശേഷമാണ് ദരിദ്ര രോഗികള്‍ക്ക് സൌജന്യ മരുന്ന് വിതരണമെന്ന് ആശയം ഉയര്‍ന്നത് ഇതിന്‍റെ ചുമതല സൊസൈറ്റി അബുബക്കറിനെ ഏല്പിച്ചു 13 വര്‍ഷത്തോളം സൊസൈറ്റിയുടെ കീഴില്‍ മരുന്ന് വിതരണം തുടര്‍ന്ന അബുബക്കര്‍ അഭിപ്രായ വിത്യാസത്തിന്‍റെ പേരില്‍ സൊസൈറ്റി വിട്ടുഎന്നാല്‍ മരുന്ന് വിതരണം തുടര്‍ന്നു അതിനായി മിക്ക ദിവസവും വാടകയ്ക്ക് വണ്ടിവിളിച്ച് കറങ്ങും തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, ഒറ്റപ്പാലം, അങ്ങനെ അയല്‍ ജില്ലകളിലെ ഡോക്ടര്‍മാരെ അബുബക്കര്‍ സമീപിക്കും മിക്ക ഡോക്ടര്‍മാര്‍ക്കും അബുബക്കറിനെ അറിയാം എല്ലാവരും സാമ്പിള്‍ മരുന്ന് കരുതി വെച്ചിരിക്കും അഞ്ഞൂറിലേറെ വരുന്ന ഡോക്ടര്‍മാരുടെ ഒരു സുഹൃദ് ശൃംഖല തന്നെയുണ്ട് അബുബക്കറിന്.

ശേഖരിച്ച മരുന്നുകള്‍ തരം തിരിക്കുന്നത് അബുബക്കര്‍ ഒറ്റയ്ക്കാണ്, പത്താം ക്ലാസുക്കാരനായ ഇദ്ദേഹത്തിന് ഏറ്റവും പുതിയ മരുന്നിനെ കുറിച്ചുപോലും നല്ല ധാരണയുണ്ട് ഇതിനായി മെഡിക്കല്‍ ജേര്‍ണലുകളും മറ്റും വാങ്ങി വായിക്കുന്നു സുഹൃത്തുക്കളായ ഡോക്ടര്‍മാരും സഹായിക്കും.

ഹാര്‍ഡ്‍വെയര്‍ ബിസിനസ്സുക്കാരനായ അബുബക്കര്‍ അതൊഴുവാക്കിയാണ് ആതുരസേവനത്തിനിറങ്ങിയത്, ഹാര്‍ഡ്‍വെയര്‍ കട നിറയെ ഇപ്പോള്‍ മരുന്നുകളാണ് പീടിക മുറിയ്ക്കു മുകളില്‍ ഒരു വലിയ ഗോഡൌണ്‍ നിറയെ മരുന്നുകള്‍ വേറെയും.

ഒരു ബോര്‍ഡുപോലുമില്ലാത്ത ഈ മരുന്നു കടയ്ക്കുമുന്നില്‍ സര്‍ക്കാര്‍ ആസ്പത്രികളിലുള്ളതിനേക്കാള്‍ തിരക്കാണ്, ഡോക്ടര്‍മാര്‍ ദരിദ്ര രോഗികളെ അബുബക്കറിന്‍റെ അടുത്തേയ്ക്കാണ് കുറിപ്പ് നല്‍കി അയക്കുക തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകള്‍ കൊടുക്കാന്‍ തികയാതെ വരുമ്പോള്‍ പുറത്ത് നിന്നുവാങ്ങും ഇതിനുമാത്രം പതിനായിരക്കണക്കിന് രൂപ വേണ്ടി വരും സന്നദ്ധ സംഘടനകളുടെ സഹായം ഇതിനായി അദ്ദേഹം സ്വീകരിക്കുന്നുണ്ട്

അബുബക്കറിന്‍റെ സേവനത്തെ മാനിച്ച് യു.എന്‍.ഒ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട് ഐ.എം.എ യും അദ്ദേഹത്തെ ആദരിച്ചു, ജമീലയാണ് ഭാര്യ ദുബായിയില്‍ എഞ്ചിനിയറായ കൈനാഫ് , സജിത, മാസിത എന്നിവര്‍ മക്കളാണ്

------------------------------
അബുബക്കര്‍ക്ക ഏവര്‍ക്കും ഒരു മാതൃകാ പുരുഷനാണ് ഈ ബൂലോകത്തിന് ഇദ്ദേഹത്തേയും ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളേയും പറ്റി ഒരു പരിചയപ്പെടുത്തല്‍

Labels:

posted by വിചാരം @ 10:01 PM, ,